ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കിൽ ഒരായിരം ലാത്തികുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു!

gouri amma

കേരള സമരചരിത്രത്തിന്റെ ഉരുക്കുമുഷ്ടി ഇനി ഓർമ്മ .കേരള രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഗൗരി.സ്ത്രീ എന്നതിനേക്കാൾ വിപ്ലവകാരി എന്ന് കാലം വിളിച്ച കമ്മ്യൂണിസ്റ്റുകാരി.അവരുടെ രാഷ്ട്രീയ ജീവിതത്തിലേക്ക്... 
ചേർത്തലയിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പർവ്വതിയമ്മ ദമ്പതികളുടെ മകളായി 1918 ജൂലൈ 7 ന് ജനനം.
 കൊച്ചിയിൽ ഈഴവ സമുദായത്തിൽ നിന്നും ആദ്യമായി ബി.എ പാസ്സായ സ്ത്രീയുടെ പേര് ഗൗരി എന്നായത് കൊണ്ടും, വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായി ആയിരുന്നു ഗൗരിയമ്മയുടെ അച്ഛൻ എന്നുള്ളത് കൊണ്ടുമാണ് 'ഗൗരി' എന്ന പേരിന് ആ പെൺകുട്ടി ഉടമയായത്.
വാക്കിലും പ്രവർത്തിയിലുമുള്ള ഉറച്ച നിലപാടും, ഗാംഭീര്യവും, പ്രൗഢിയും, അതാണ് ഗൗരിയമ്മയുടെ എക്കാലത്തെയും ഭൂഷണം..
വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായി പ്രവർത്തിച്ചിരുന്നു.. തന്റെ ജ്യേഷ്ഠ സഹോദരൻ സുകുമാരന്റെ പ്രേരണയാൽ ആണ് ഗൗരിയമ്മ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തു വച്ചത്. 

KR Gouri

  • 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ  ഗൗരിയമ്മ വിജയിച്ചു. 
  • ഐക്യകേരളത്തിന്റെ ജനനത്തിന് ശേഷം 1957 ൽ ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ രൂപീകരിക്കപ്പെട്ട ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായി നിലവിൽ വന്ന മന്ത്രിസഭയിലെ റെവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ..


  • ഇതിനു ശേഷം അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു..കൂടാതെ,1967,1980,1987,2001 2004 എന്നീ വർഷങ്ങളിൽ രൂപംകൊണ്ട മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു.

1957 ലെ പ്രഥമകേരള മന്ത്രിസഭയിലെ റെവന്യൂ വകുപ്പുമന്ത്രി എന്ന നിലയിൽ, ഗൗരിയമ്മ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം(1958) എന്നിവ നിയമസഭയിൽ അവതരിപ്പിക്കുകയും,പാസ്സാക്കുകയും, നടപ്പിൽ വരുത്തുകയും ചെയ്തു. 
കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. 


  • രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ  റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, എന്നീ വകുപ്പുകളുടെ ചുമതല ഗൗരിയമ്മ വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ കേരളത്തിൽ ജന്മിത്തം തുടച്ചുനീക്കപ്പെട്ടു.

3.5 ദശലക്ഷം കുടിയേറ്റക്കാരും 500,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.
1980 ൽ രൂപീകൃതമായ ഇ.കെ.നായനാരുടെ ആദ്യത്തെ മന്ത്രിസഭയിലും അംഗമായിരുന്ന ഗൗരിയമ്മ കൃഷി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

പിന്നീട്,, 1984 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം മുഴങ്ങിയ ഇടതു മുന്നണിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഇങ്ങനെ ആയിരുന്നു..
'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും '.
തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ഇടതുമുന്നണി ജയിക്കുകയും അധികാരമേൽക്കുകയും ചെയ്തു എന്നാൽ, ഗൗരിയമ്മക്ക് ഭരണചക്രം ലഭിച്ചില്ല.

1994 ജനുവരി മാസം ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു..ഈ പുറത്താക്കലിനെതിരെയുള്ള കേരളത്തിന്റെ പ്രതികരണം ഗൗരിയമ്മയുടെ വ്യക്തിത്വത്തിന് ലഭിച്ച അംഗീകാരമായിരുന്നു...തുടർന്ന് 1994 ൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്​ഥാനമാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​).
1996 ൽ കേരളത്തിൽ ഇടതുപക്ഷമന്ത്രിസഭാ രൂപീകരിക്കുമ്പോൾ ഗൗരിയമ്മയുടെ അസാന്നിദ്ധ്യം വളരെ വലിയൊരു അടി തന്നെയായിരുന്നു അവർക്ക്. 


വിവിധകാലഘട്ടങ്ങളിലായി നിലവിൽ വന്ന 
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ മാത്രമല്ലാതെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും റെവന്യൂ,എക്സൈസ്,ദേവസ്വം എന്നതിന് പുറമെ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം,കൃഷി,സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. 


2019 ജൂൺ മാസത്തിൽ ആലപ്പുഴ വച്ചു നടന്ന ഒരു ഉദ്‌ഘാടന  ചടങ്ങിൽ എത്തിയ ഗൗരിയമ്മ വേദിയിൽ ഇരിക്കുന് മുഖ്യമന്ത്രി പിണറായി വിജയനോടായി 2 ചോദ്യങ്ങൾ ചോദിച്ചു.
1. 'കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ. ഗൗരി ഭരിച്ചീടും'.. എന്നിട്ടെന്തായി വിജയാ?
2. എന്നെ പാർട്ടിയിൽ നിന്നും എന്തിനാ പുറത്താക്കിയത്?

ഗൗരിയമ്മ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു പാസ്സാക്കി പ്രാബല്യത്തിൽ വരുത്തിയ നിയമങ്ങൾ :

  •  1957 ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിൿഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം).
  •  1957 ലെ ട്രാവങ്കൂർ കൊച്ചിൻ ലാൻഡ് ടാക്സ്(തിരു-കൊച്ചി ഭൂനികുതി നിയമം).
  • 1957 ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം).
  •  1958 ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്.
  •  1958 ലെ കേരളാ ലാൻഡ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം).
  •  1958 ലെ കേരള വെയ്റ്റ് & മെഷേർസ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം).
  •  1959 ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം).
  •  1960 ലെ ജന്മിക്കരം പേയ്മെന്റ് (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം).
  •  1960 ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം).
  •  1968 ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം).
  •  1987 ലെ കേരളാ പബ്ലിക്ക് മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് എൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം).
  •  1991 ലെ വനിതാ കമ്മീഷൻ ആക്റ്റ്.



1957 ൽ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന ടി.വി. തോമസും ഗൗരിയമ്മയും വിവാഹിതരായി എന്നാൽ  1964 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നപ്പോൾ വൈവാഹിതജീവിതവും പിളർന്ന് പിരിഞ്ഞു താമസിക്കേണ്ടിയും വന്നു അവർക്ക്.

ഏറ്റവും പ്രായം കൂടിയ നേതാവായിരുന്ന ഗൗരിയമ്മക്ക് ഏറ്റവുമധികം തവണ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടയാൾ എന്നതിന് പുറമെ ,ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നയാൾ, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ റെക്കോര്ഡുകളുമുണ്ട് 



 ഗൗരിയമ്മയുടെ തന്നെ ആത്മകഥയായ 'ആത്മകഥ ' എന്ന പുസ്തകത്തിന് 2011 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പലതരത്തിലുള്ള ഭീഷണികളും കടമ്പകളും കടന്നു പ്രസിദ്ധീകരിച്ച പുസ്തകമാണത്.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട സമയത്ത് ഗൗരിയമ്മയെ കുറിച്ച് പ്രശസ്ത മലയാള കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ
'കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു'......എന്ന് തുടങ്ങുന്ന 'ഗൗരി ' എന്ന കവിത വളരെയേറെ പ്രസിദ്ധിയാർജിച്ചതാണ്.



കണിശ്ശകാരിയായിരുന്ന ഗൗരി എന്നതിൽ നിന്ന് മധുരമുള്ള ഗൗരിയമ്മയായി മാറിയ മധുര വാർധക്യത്തിലും വ്യക്തമായ സംസാരവും, ഫലിതവും കൊണ്ട് എല്ലാവരുടെയും മനസ്സുകളെ കീഴടക്കുകയാണ്..വളരെയധികം കയ്പ്പേറിയ ജീവിതാനുഭവനങ്ങളിലൂടെയും എല്ലാം കടന്നുപോയ കാലങ്ങളെ ഇന്നും ഓർക്കുന്ന ഗൗരിയമ്മ തന്റെ നിലപാടുകളുടെ ഗൗരവത്തെയും എല്ലാരോടുമുള്ള വാത്സല്യത്തെയും ഒന്നും തന്നെ കൈവെടിയാതെ കേരള രാഷ്ട്രീയ ചരിത്രത്തിലെ കത്തുന്ന തീക്കനൽ ആയി ഈ 102 ആം വയസ്സി
ൽ കേരള രാഷ്ട്രീയത്തിൽ നിന്നും വിട വാങ്ങുന്നു...

 

പ്രണാമം....


Previous Post Next Post