തോട്ടം തൊഴിലാളിയുടെ രക്തമാണ് നിങ്ങളുടെ ചായയുടെ നിറം;ഗോമതി

ഭൂസമര സമിതി സംഘടിപ്പിച്ച
മൂന്നാർ: ടാറ്റയുടെ നിയമ വിരുദ്ധ സാമ്രാജ്യവും; തൊഴിലാളികളുടെ കൂട്ടക്കുരുതിയും'' എന്ന  വെബിനാറിൽ പങ്കെടുത്തു കൊണ്ട്
 G ഗോമതി ചെയ്ത   പ്രഭാഷണം:

[മൊഴിമാറ്റം നടത്തി തയാറാക്കിയത് ബിനു.ഡി.രാജ് ]

 നിങ്ങളറിയുമോ, എന്തുകൊണ്ട് അവരെ ഒരേകുഴിയിൽ അടക്കിയെന്ന്?
പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ് അടക്കം ചെയ്തത്. അത് എല്ലാവരും കണ്ടു. എന്തുകൊണ്ട് അവരെ ഒരേകുഴിയിൽ അടക്കിയെന്ന് നിങ്ങൾ ആർക്കുമറിയില്ല. 

ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഞങ്ങൾക്ക് പട്ടയത്തിന് അർഹതയില്ലേ.  ഇത് ഞങ്ങളുടെ മണ്ണാണ്. ഞങ്ങൾ പിറന്നു വീണ വളർന്ന മണ്ണാണിത്. പക്ഷേ ഇത് ഞങ്ങൾക്ക് സ്വന്തമല്ല. എല്ലാവരും പറയുന്നത് ഇത് ടാറ്റ കമ്പനിയുടെ ഭൂമി, കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമി, പ്രൈവറ്റ് ഭൂമി എന്നെല്ലാമാണ്. ഇത് കമ്പനിയുടെ ഭൂമിയാണെന്നതിന് ഒരു രേഖയും അവരുടെ കയ്യിലില്ല. ഇത് ഞങ്ങൾ ജനിച്ച് വളർന്ന പണിയെടുത്ത് ജീവിക്കുന്ന ഭൂമിയാണ്. ഇത് ഞങ്ങളുടെ ഭൂമിയാണ്. തോട്ടം മേഖലയിൽ ഭൂസമരമാണ് ആവശ്യം. 
ഈ ഭൂമിയുമായി സർക്കാറിന് ഒരു ബന്ധവുമില്ലേ. ചെറുവള്ളിയിൽ വിമാനത്താവളം പണിയുന്നതിന് സർക്കാർ നേതൃത്വം നൽകുന്നു. അവിടുത്തെ ഭൂമിയിൽ അപ്പോൾ സർക്കാറിന് അവകാശമുണ്ടോ. ഇവിടെ ഇല്ലാത്തതെന്ത്. കമ്പനി വീട് വിട്ടാൽ ഞങ്ങൾ സ്വന്തമായി വീടില്ലാത്തവരാകും. തെരുവിലേക്ക് പോകണം. അതിനാൽ ഞങ്ങൾ കമ്പനിയുടെ അടിമകളെ പോലെ ഇവിടെ കഴിയേണ്ടിവരുന്നു. 
58 വയസ് തികയുമ്പോൾ  വീട് പൂട്ടി താക്കോൽ കമ്പനിയുടെ പക്കൽ ഏൽപ്പിച്ചാലെ ഞങ്ങൾക്ക് പെൻഷൻ ആയതിെൻറ ആനുകൂല്ല്യങ്ങൾ ലഭിക്കൂ. ഞങ്ങൾ പിന്നെ എങ്ങോട്ടു പോകും. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല. വീടില്ല. ഈ ദുരിതങ്ങളെല്ലാം എത്ര നാളായി പറയുന്നു. തോട്ടം തൊഴിലാളിയുടെ പ്രശ്നം കേൾക്കണമെങ്കിൽ ഇതുപോലെ ദുരന്തങ്ങൾ ഉണ്ടാകണമെന്ന സ്ഥിതിയാണ്. 

ഞങ്ങൾ തമിഴരാണോ മലയാളികളോണോ എന്ന് ഞങ്ങൾക്ക് അറിയില്ല. രണ്ടും ചേർന്നതാണ് ഞങ്ങളുടെ ഭാഷ. ഞാൻ പിറന്നത് കേരളത്തിലാണ്. എന്നെപോലെ കേരളത്തിൽ പിറന്ന് വളർന്നവരാണ് ഇപ്പോൾ ഇവിടെയുള്ളവരെല്ലാം. തമിഴ്നാട്ടിൽ നിന്ന് വന്നവരുടെ അഞ്ചാം തലമുറയാണ് ഇപ്പോൾ ഇവിടെയുള്ളത്. ഞങ്ങൾ എങ്ങിനെ തമിഴ്നാട്ടുകാരാകും...?
ഇപ്പോൾ ടി.വിയിൽ ചർച്ചകൾ നടക്കുന്നു. പെട്ടിമുടിയിലുള്ളവരെല്ലാം തമിഴ്നാട്ടുകാരാണെന്ന് പറഞ്ഞ്. ഞങ്ങളുടെ അപ്പനമ്മമാർ, മുത്തശ്ശി, മുത്തച്ഛന്മാർ എല്ലാവരും ഇവിടെ ജനിച്ചവരാണ്. 



2017ൽ ഞങ്ങൾ ഒരുസമരം നടത്തി ഞങ്ങൾക്ക് ഒരു ഏക്കർ ഭൂമി വേണം. സ്വന്തമായി വീടുവേണം എന്നീ ആവശ്യങ്ങളുന്നയിച്ച്. ഞങ്ങളുടെ ആ സമരത്തെ ആരും പിന്തുണച്ചില്ല. 20 ദിവസം ഞങ്ങൾ നടുറോഡിലിരുന്നു. ഈ മണ്ണിൽ പിറന്ന ഞങ്ങൾക്ക് ഭൂമിക്കും വീടിനും അവകാശമില്ലേ. ആദിവാസികൾക്ക് ഭൂമി വേണമെന്നു പറയാൻ ഇവിടെ ആളുണ്ട്. ഞങ്ങൾക്ക് വേണ്ടി പറയാൻ ഇവിടെ ആരുമില്ല.

രാവിലെ നിങ്ങൾ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. തോട്ടം തൊഴിലാളിയുടെ രക്തമാണ് നിങ്ങളുടെ ചായയുടെ നിറം. ഞങ്ങളുടെ ഈ കഷ്ടപ്പാട് നിങ്ങളാരും അറിയുന്നില്ല. ഇവിടെ മനുഷ്യൻ മരിച്ചു വീഴുന്നത് കാണുന്നില്ലേ. പെട്ടിമുടിയിൽ നല്ല റോഡില്ല, ഭയങ്കര കുന്നുകൾ, ഭയങ്കര മഴ, നിറയെ അട്ടകൾ, ഭയങ്കര തണുപ്പ്. ഒരുമണിക്കൂർ പോലും ഇവിടെ നിൽക്കാൻ ആളുകൾക്ക് പറ്റില്ല. 
നിങ്ങളോർക്കണം, ഞങ്ങൾ രാവിലെ എട്ടുമണി മുതൽ തോട്ടത്തിൽ നിൽക്കണം. കൊടും തണുപ്പിൽ മഴയെല്ലാം നനഞ്ഞ്, കാലിൽ കടിക്കുന്ന അട്ടകൾക്ക് രക്തം കൊടുത്താണ് ഞങ്ങൾ പണി ചെയ്യുന്നതെന്ന്. പെട്ടിമുടിയുടെ അപകടവും തോട്ടം തൊഴിലാളികളുടെ ദുരിതവും നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നവർ മാത്രമാണ്. ഞങ്ങൾ ഇതെല്ലാം അനുഭവിക്കുയാണ്. 
ഞങ്ങൾക്ക് നല്ല സ്കൂളില്ല, നല്ല ആശുപത്രിയില്ല, ഞങ്ങളുടെ മക്കൾക്ക് നല്ല 
ജോലിയില്ല . 
കുടുംബത്തിലെ എല്ലാവരും ഒറ്റമുറി വീട്ടിൽ കഴിയുന്നു. ഒരു ബഡ് റൂമും അടുക്കളുയുമുള്ള വീട്ടിൽ മക്കളും മുത്തച്ഛൻമാരും മുത്തശ്ശികളുമെല്ലാമായി രണ്ടും മൂന്നും കുടുംബങ്ങൾ കഴിയുന്നു. നൂറ് വർഷം പഴക്കമുള്ള വീട്ടിൽ ഞങ്ങൾ ഇത്രപേരും എങ്ങിനെ കഴിയുന്നുവെന്ന് കമ്പനിക്കുപോലും അറിയില്ല.കൊറോണ വന്നതോടെ അകലം പാലിക്കണം എന്നു പറയുന്നു. എട്ടും പത്തും പേർ കഴിയുന്ന ഒറ്റമുറി വീട്ടിൽ ഞങ്ങൾ എങ്ങനെ അകലം പാലിക്കും...?
 ഞങ്ങൾക്ക് ഇതെല്ലാം പറഞ്ഞ് പറഞ്ഞ് വയ്യാതായി. എല്ലാം സർക്കാരിന്റെ  ബധിര കർണങ്ങളിലാണ് പതിക്കുന്നത്. എന്റെ വീട് നിങ്ങൾ കാണണം. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇതിനകത്തിരിക്കുന്നത്. കാറ്റടിച്ചാൽ കണ്ണിൽ മണ്ണു വീഴും. എത്ര പേർക്കറിയാം ഇതൊക്കെ. 

ചാനലകളിലും പത്രങ്ങളിലും വരുമ്പോൾ ഇതെല്ലാം എല്ലാവരും കാണും പക്ഷേ ഒരു ഫലവും ഉണ്ടാകാറില്ല. ഞങ്ങൾ 2015ൽ നടത്തിയ സമരത്തിലൂടെയാണ് ഇതൊക്കെ കുറച്ചെങ്കിലും പുറം ലോകം അറിഞ്ഞത്. തോട്ടം തൊഴിലാളികൾ അടിമകളായാണ് ജീവിക്കുന്നത്. ഇവിടെ സന്തോഷത്തോടെ ജോലി ചെയ്യുന്ന ആരുമില്ല. കൊളുന്ത് എടുത്താലെ ഞങ്ങൾക്ക് ആഹാരത്തിനുള്ള വകലഭിക്കൂ. 350 രൂപയെന്ന തുച്ഛമായ കൂലിയിൽ നിന്ന് മിച്ചം പിടിച്ചാണ് മക്കളെ ഞങ്ങൾ പഠിപ്പിക്കുന്നത്. സമരകാലത്ത് എല്ലാ മാധ്യമങ്ങളും ഞങ്ങളുടെ വീടുകളിൽ കയറിയിറങ്ങിയിരുന്നു. ഞങ്ങളുടെ ദുരിതങ്ങൾ അവർ മനസിലാക്കിയിരുന്നു. എന്നാൽ നല്ല വാർത്തകൊടുക്കാൻ അവർ ഭയപ്പെടുന്നു .സർക്കാരിനെ അവർക്ക് ഭയമാണ്. 
എനിക്ക് രാഷ്ട്രീയം അറിയില്ല. അഞ്ചുവർഷം മുമ്പ് നടന്ന സമരസമത്തിനപ്പുറം രാഷ്ട്രീയം ഞങ്ങൾക്കറിയില്ല. രാഷ്ട്രീയക്കാര് ആരാണെന്ന് ഞങ്ങൾ എല്ലാവർക്കും അറിയാം. ഞങ്ങളുടെ ഒരുമയെ തകർത്തതും രാഷ്ട്രീയക്കാരാണ്. അവർക്ക് ഇനി ഞങ്ങൾക്കിടയിൽ ഇടമില്ല. തോട്ടം തൊഴിലാളി യൂണിയനുകൾ തോട്ടം തൊഴിലാളികൾക്ക്വേണ്ടി എന്തു ചെയ്യുന്നു. തൊഴിലാളികൾക്ക് സ്വന്തം ഭൂമി ലഭ്യമാക്കാൻ അവർ എന്തു ചെയ്തു. ഞങ്ങൾ ഇവിടെ അടിമകളായി കഴിയുന്നു. 
വിമാന ദുരന്തത്തിലേതുപോലെ പെട്ടിമുടിയിൽ മരിച്ചതും മനുഷ്യരാണ്. എല്ലാവരുടെയും ജീവന്റെ വില ഒന്നു തന്നെയല്ലേ . ഞങ്ങളുടെ ജീവനുപോലും രണ്ടാംതരം വിലയാണ് സർക്കാർ കൽപിക്കുന്നത്. ഞങ്ങൾ സമരം നടത്തിയപ്പോൾ തോട്ടം  തൊഴിലാളിക്ക് സർക്കാർ എന്തെല്ലാം വാഗ്ദാനം നൽകിയിരുന്നു എന്ന് ഓർക്കണം. മാസാമാസം 25 കിലോ അരി സൗജന്യമായി നൽകുമെന്ന് പറഞ്ഞു. എല്ലാം വാഗ്ദാനത്തിലൊതുങ്ങി.
ഇനി ഒരു പെട്ടിമുടി ഉണ്ടാകാതിരിക്കണമെങ്കിൽ കേരള സമൂഹം ഉണരണം. ഞങ്ങൾക്ക് വേണ്ടി നിങ്ങളും രംഗത്തുവരണം. ഇവിടെ മുദ്രാവാക്യം വിളിക്കാൻ  ആർക്കും ധൈര്യമില്ല. കൂലി വേണം, ബോണസ് വേണം ഇതു കാലങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. 
ഞങ്ങൾക്കും ജീവിക്കണം. സ്വന്തമായി ഒരു തുണ്ട് മണ്ണ് ഞങ്ങൾക്കും വേണം. തേയില തോട്ടം, ഈ വീട്, കുടുംബം അതിനപ്പുറം ഞങ്ങൾക്ക് ഒരു ലോകമില്ല. ഒന്നും അറിയുകയുമില്ല. ഞങ്ങൾക്ക് വേണ്ടി പറയാൻ ആരുമില്ല. വില്ലേജിലായാലും താലൂക്കാഫീസിലായാലും പൊലീസിലായാലും എല്ലായിടത്തും അപേക്ഷകളെല്ലാം മലയാളത്തിലാണ്. ഞങ്ങളിൽ മലയാളം പഠിച്ചവർ എത്ര പേരുണ്ട്. ഞങ്ങളെ മലയാളം പഠിപ്പിക്കില്ല. മലയാളം പഠിപ്പിച്ചാൽ ഞങ്ങൾ മലയാളികളായി മാറും. എവിടെ ചെന്നാലും ഞങ്ങളെ തമിഴരെന്ന് പറഞ്ഞ് മാറ്റി നിർത്തും. 
ഇതെല്ലാം മാറണം. എവിടെല്ലാം തോട്ടം തൊഴിലാളി ഉണ്ടോ അവിടെല്ലാം മാറണം. ഞങ്ങൾക്ക് ഈ ദുരിത ജീവിതത്തിൽ നിന്ന് കരകയറണം. (പൊട്ടി കരയുന്നു) നിങ്ങൾക്ക് നിയമങ്ങളറിയാമല്ലോ. എന്തെങ്കിലും ഞങ്ങൾക്ക് വേണ്ടി ചെയ്യണം. ഇനി ഒരു പെട്ടിമുടി ഉണ്ടാകരുത്. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന 83 പേർ മണ്ണടിഞ്ഞത് എങ്ങിനെ ഞങ്ങൾ മറക്കും. ഒരിക്കലും മറക്കാനാവില്ല.  ഞങ്ങൾ എന്നും ക്യാമ്പിലും ലയങ്ങളിലും താമസിച്ച് ജീവിതം കഴിക്കണോ . എത്രയോ പേരാണിങ്ങനെ ജീവിക്കുന്നത്. വോട്ടിന് മാത്രമാണ് ഞങ്ങൾ വേണ്ടത്. മറ്റൊന്നിനും  ഞങ്ങൾ വേണ്ട. ഇതെല്ലാം മാറണം. ഞങ്ങളെ പേരമക്കളെങ്കിലും നന്നായി വളരണം. അവരെങ്കിലും അടിമകളല്ലെന്ന ബോധത്തോടെ വളരണം. 
ഇതോടെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇല്ലാതാകണം. അതിന് കേരള സമൂഹം പിന്തുണ നൽകണം. ഞങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങുന്നവരാണ്. 

ഞങ്ങൾക്ക് അഞ്ചു ലക്ഷം, വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം. പണക്കാരന്റെയും തോട്ടം തൊഴിലാളികളുടെയും ജീവന് രണ്ടുതരം വിലവക്കുന്നു കേരള സർക്കാർ. മൂന്നാർ എത്ര അഴകുള്ള നാടാണ്. കശ്മീരിനെക്കാളും അഴക് മൂന്നാറിനുണ്ടെന്നാണ് പറയുന്നത്. ഇവിടെ ജീവിക്കുന്ന ഞങ്ങളുടെ മനസും വേദനയും ആരും കാണുന്നില്ല. ഇതെല്ലാം മാറണം. അതിന് ഞങ്ങൾക്ക് ഒരേക്കർ ഭൂമി വേണം. 

layam munnar


2015ൽ സമരം നടത്തിയപ്പോൾ 69 രൂപ കൂലി കൂട്ടി. അത് ഞങ്ങളുടെ സമരത്തെ അടിച്ചമർത്താനായിരുന്നു. ഞങ്ങളെ അതും പറഞ്ഞ് റോഡിലെ സമരത്തിൽ നിന്ന് വീടുകളിലേക്ക് മടക്കി അയച്ചു. മാറി മാറി ഭരിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും തോട്ടം തൊഴിലാളിയുടെ പ്രശ്നങ്ങൾക്ക് നേർക്ക് കണ്ണടക്കും. ഇവിടെ വന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട് തോട്ടം തൊഴിലാളിക്ക് 500 രൂപ ശമ്പളം ലഭ്യമാക്കുമെന്ന്. പിന്നീട് അദ്ദേഹം ഞങ്ങളെ മറന്നു. ഞങ്ങൾ അത് മറന്നിട്ടില്ല സർ. ഞങ്ങൾക്കിത് ജീവിതമാണ് സർ. ഞങ്ങളുടെ മക്കൾക്കും മികച്ച സ്കൂളുകളിൽ പഠിക്കണം. പ്ലസ്ടു കഴിഞ്ഞ് ഞങ്ങളുടെ മക്കൾക്ക് കോളേജിൽ പ്രവേശനം ലഭിക്കണമെങ്കിൽ എം.എൽ.എയുടെ ശിപാർശ വേണം. ഞങ്ങളുടെ മക്കൾ ഉന്നത വിദ്യാഭ്യാസം അർഹിക്കുന്നില്ലേ.
   
സമരത്തിന്റെ പേരിൽ ഞങ്ങളെ കള്ളകേസുകളിൽ കുടുക്കിയിരിക്കയാണ്. എന്തെല്ലാമോ കള്ള കേസുകൾ. തോട്ടം തൊഴിലാളികൾക്ക് മൂന്നാറിൽ ഇടം കിട്ടുവോളം ഞങ്ങൾ ഇവിടം വിട്ടുപോകില്ല. ഞങ്ങളെ ആരെങ്കിലും സഹായികാൻ വന്നാൽ അവരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അറസ്റ്റു ചെയ്യും. 
രാഷ്ട്രീയക്കാർ ആരും സഹായത്തിന് എത്തുകയുമില്ല. ഇപ്പോൾ കമ്പനിയുടെ ഉടമസ്ഥർ ആരെന്നു പോലും അറിയാത്ത സ്ഥിതിയാണ്. ചോദിച്ചാൽ കമ്പനി ഷെയർ ഹോൾഡർമാർ എന്നെല്ലാം പറയും. തോട്ടം തൊഴിലാളിക്ക് വീടു വക്കാൻ 10 കോടി രൂപ പോലും നൽകാൻ സർക്കാർ തയാറല്ല. ഇപ്പോൾ കൊറോണ വന്നപ്പോൾ സൗജന്യ അരികിട്ടി. വണ്ടും പ്രാണികളുമെല്ലാം അതിലുണ്ട്. എന്നിരുന്നാലും സന്തോഷത്തോടെ ഞങ്ങൾ അത് വാങ്ങി. മറ്റ് ഗതിയൊന്നുമില്ല. മുമ്പ് സമരം നടത്തിയപ്പോൾ മന്ത്രി എം.എം മണി ഞങ്ങളെ ആക്ഷേപിച്ചു. സമരമല്ല മറ്റേപ്പണിയാണ് നടന്നതെന്ന് പറഞ്ഞു. ഈ ആക്ഷേപങ്ങളെയെല്ലാം ഞങ്ങൾ സഹിച്ചു. ഇവിടെ രാഷ്ട്രീയക്കാരുണ്ട്. അവർക്ക് എന്തെല്ലാം സുഖ സൗകര്യങ്ങളുണ്ട്. അവരുടെ മക്കൾ മികച്ച സ്കൂളുകളിൽ പഠിക്കുന്നു. മികച്ച വീടുകളുണ്ട്. 

ഞങ്ങളുടെ മക്കൾ ബ്രിട്ടീഷുകാരന്റെ കാലത്ത് സ്ഥാപിച്ച കമ്പനി സ്കൂളിലാണ് പഠിക്കുന്നത്. ഞാൻ പഠിച്ചത് അതേ സ്കൂളിലാണ്. എന്റെ പേരകുട്ടികളും പഠിക്കുന്നത് അതേ സ്കൂളിലാണ്. തലമുറകളായി ഞങ്ങൾ അടിമകളെ പോലെ കഴിയുന്നു എന്നതിന് ഉദാഹരണവുമാണിത്.

 എന്റെവീട്ടുകാരന് അസുഖമാണ്. അതിനാൽ എനിക്ക് കമ്പനിയിൽ പോകാൻ കഴിയുന്നില്ല. അപ്പോൾ വീടൊഴിയേണ്ടിവരും. അതിൽ നിന്ന് രക്ഷപെടാൻ എന്റെ  മകന് ജോലി നൽകണമെന്ന് പറഞ്ഞ് കമ്പനിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വീടൊഴിഞ്ഞാൽ തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഈ ഗതിയാണ് തോട്ടം തൊഴിലാളികൾ എല്ലാവർക്കും. പഴയ വീടുകളിൽ ജീവൻ ഭയന്നാണ് എല്ലാവരും കഴിയുന്നത്. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. നിയമങ്ങൾ അറിയുന്നവർ ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ഞങ്ങൾക്ക് ഞങ്ങളുടെ ഈ ദുരിതങ്ങളേ അറിയൂ. 

പെമ്പിളൈ ഒരുമ നേതാവ് ജി. ഗോമതി ഭൂമസരസമിതി സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ പ്രസംഗം
തയാറാക്കിയത് ബിനു ഡി രാജ് (മാധ്യമം)
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.