50 Malayala Kavithakal -മലയാള കവിതകൾ - Malayalam Poems

Malayalam short poems Malayalam poetry Malayalam poems Malayalam poem Malayalam poetry blog Malayalam literature Malayalam language Malayalam culture

  1.  ആലായാല്‍ തറ വേണം

              കാവാലംനാരായണ പണിക്കർ,

  ആലായാല്‍ തറ വേണം അടുത്തോരമ്പലംവേണം

ആലിന്നു ചേര്‍ന്നൊരു കുളവും വേണം

കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം

കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം

പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം

പൂമാനിനിമാര്‍കളായാലടക്കം വേണം 

നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം

നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ

പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ

മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ

പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ

പാരാതിരിപ്പാന്‍ ചില പദവി നല്ലൂ…



2.എന്റെ വിദ്യാലയം, ഒളപ്പമണ്ണ, 

 ഞാനൊരു വിദ്യാർഥിയാൽ

ണെൻ പാഠമീജ്ജീവിതം;

നൂനമെൻ, ഗുരുനാഥര-

ജ്ഞാതരേതോ ദിവ്യർ.

തിങ്കളും താരങ്ങളും,

തൂവെള്ളി കതിര്‍ ചിന്നും

തുംഗമാം വാനിന്‍ ചോട്ടി-

ലാണെന്റെ വിദ്യാലയം!

ഇന്നലെ കണ്ണീര്‍വാര്‍ത്തു

കരഞ്ഞീടിനവാന-

മിന്നിതാ ചിരിക്കുന്നു,

പാലോളി ചിതറുന്നു;

മുള്‍ച്ചെടിത്തലപ്പിലും

പുഞ്ചിരിവിരിയാറു-

ണ്ടച്ചെറു പൂന്തോപ്പിലെ

പനിനീരുരയ്‌ക്കുന്നു;

മധുവിന്‍ മത്താല്‍ പാറി

മൂളുന്നു മധുപങ്ങള്‍;

‘മധുരമീ ജീവിതം,

ചെറുതാണെന്നാകിലും‘

ആരെല്ലെന്‍ ഗുരുനാഥ-

രാല്ലെന്‍ ഗുരുനാഥര്‍?

പാരിതിലെല്ലാമെന്നെ

പഠിപ്പിക്കുന്നുണ്ടെന്തോ!

തിങ്കളും താരങ്ങളും,

തൂവെള്ളി കതിര്‍ ചിന്നും

തുംഗമാം വാനിന്‍ ചോട്ടി-

ലാണെന്റെ വിദ്യാലയം!!


3. ആനയും ഈച്ചയും,കുഞ്ഞുണ്ണി മാഷ്‌

ആ വരുന്നതൊരാന

ഈ വരുന്നതൊരീച്ച

ആനയുമീച്ചയുമങ്ങനെയങ്ങനെ-

യടുത്തടുത്തു വരുന്നു

ആനയ്‌ക്കുണ്ടോ പേടി

ഈച്ചയ്‌ക്കുണ്ടോ പേടി

രണ്ടിനുമില്ലൊരു പേടി

ആന താഴേപോയ്‌

ഈച്ച മേലേപോയ്‌!!


4. ആരുനീ നിശാഗന്ധേ ,ജി. ശങ്കരക്കുറുപ്പ്‌

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം;

നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ;

ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു;

മുറ്റിയൊരേകാന്തതശൂന്യത,വിമൂകത.

കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ-

യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും;

ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍-

ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍

പാവനമധുരമാമൊരു തീവ്രവേദന

പാരിന്റെയുപബോധം തഴുകിയൊഴുകുന്നു!

സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും,

മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ

ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച

ലോലനും കഠിനനുമാകിന പുരുഷന്റെ

മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം

കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍

നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം

വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ!


5. അക്ഷരത്തെറ്റ് – സിനൻ ടി.കെ.

പിഴച്ച് പെറ്റ പുത്രന്റെ

ജീവിതo

വഴി തെറ്റി വന്ന പഥികളുടെ

കൈ പിഴവായിരുന്നു …

ആർക്കോ പറ്റിയ

അക്ഷരത്തെറ്റുകൾക്ക്

അവൻ ജീവിച്ചു

തീർക്കുന്നു……

കനലെരിയുന്ന ജീവിതത്തിൽ

അടുപ്പിൽ കനലില്ലായിരുന്നു….

ചിമ്മിനി വിളക്കിന്റെ

നേർത്ത വെളിച്ചത്തിൽ

അവൾ ജീവിതo

തുന്നിക്കൂട്ടി ….

നൈമേഷിക നേരത്തെ

ആനന്ദത്തിന്

ആവന്റെ ജീവിതത്തിന്റെ

വിലയായിരുന്നു.


6. അലയൊതുങ്ങിയ, മാധവിക്കുട്ടി

അലയൊതുങ്ങിയ കടല്‍ക്കരയില്‍

സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍

കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്

അങ്ങു നില്‍ക്കുമ്പോള്‍..

യുഗത്തില്‍ ഏകസാക്ഷിയായ്

മൌനം വ്രതമാക്കി മാറ്റിയോനേ..

അകലെയകലെ നിന്നൊഴുകി

എന്റെ കണ്ണുനീര്‍ ചോലകള്‍

ആ കാലടികളെ നനയ്ക്കുന്നു..

കാറ്റിളകാത്ത പ്രഭാതത്തിലും

മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി

പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി

തുള്ളിപ്പിയ്ക്കും അതുപോലെ..


7.അനുശോചനം – കുമാരനാശാൻ

മാന്യമിത്രമേ, മാനസസാരളീ

സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ,

ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍

ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ,

മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-

യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.

അറ്റത്തയ്യോ പരിമളശേഷമാ-

യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ

അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ-

യുറ്റ തീയസമുദായവല്ലരി.

വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ-

മേറെയേറിയ ഭംഗിയിലെങ്കിലും

കൂറെഴുന്ന കുസുമപ്രകാശമേ

വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ?


ചത്തവര്‍ക്കു കണക്കില്ലെയെന്നാലും

എത്ര പാര്‍ത്തു പഴകിയതാകിലും

ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍

പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.

എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-

ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാ.

അന്ത്യശയ്യയിലുമമ്മഹാന്‍‌തന്നെ-

ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍

സത്യമോര്‍ക്കില്‍ മരണം‌മുതല്ക്കുതാ-

നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.

അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍

എത്തുകില്ല കളങ്കം യശസ്സിലും.


8.അതിരു കാക്കും മലയൊന്നു തുടുത്തേ 

കാവാലം നാരായണപ്പണിക്കർ

അതിരു കാക്കും മലയൊന്നു തുടുത്തേ

തുടുത്തേ തക തക ത

അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍

പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക ത


ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ

ചതിച്ചേ തക തക ത

മാനത്തുയര്‍ന്ന മന കോട്ടയല്ലേ

തകര്‍ന്നെ തക തക ത

തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല

പുകയുമില്ലെ തക തക ത

മാനത്തുയര്‍ന്ന മന കോട്ടയല്ലേ

തകര്‍ന്നെ തക തക ത

തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല

പുകയുമില്ലെ തക തക ത


കാറ്റിന്‍റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍

കുരലൊന്നു മുറുകി

തടി ഒന്ന് ഞെരിഞ്ഞു

ജീവന്‍ ഞര……ങ്ങി താ….ക താ…..ക താ…


9.അവൾ – നീതു തങ്കം തോമസ് 


നിദ്രയിൽ നിന്നുണർന്ന നേരം 

രാത്രിയിൻ അന്ത്യ യാമങ്ങൾ 

പേടിപ്പെടുത്തുന്ന മൂകതയിൽ 

ഉള്ളിൽ നിന്നാരോ മെല്ലെ ആരാഞ്ഞു 

 നിന്റെ സുഖനിദ്ര നിനക്ക് 

നഷ്ടമായോ പെണ്ണെ 

നിന്റെ മാനസം നീറിടുന്നുവോ കണ്ണേ 

ഉള്ളിലെ അഗ്ന്നി നാളം 

എരിഞ്ഞുയർന്നിടുന്നുവോ 

 

ലോകത്തിൻ മുൻപിൽ 

നീ കുലാംഗന തന്നെ 

നിന്റെ അന്തഃകരണം

നിന്നുടെ സന്തോഷത്തിനായി 

കാംഷിക്കുന്നതാരും 

കേൾക്കാതെ പോയോ പൊന്നെ ..

 

ഇനിയും പുലരും , 

മന്ദസ്മിതത്തിൻ കപടമാം 

മുഖം മൂടി അണിഞ്ഞിടാം 

വീണ്ടുമൊരു കുലസ്ത്രീയായി 

അവതരിച്ചിടാം …


10. ദൈവത്തിൻ്റെ കയ്യൊപ്പ് 

പ്രജിത്ത് മുരളി

ഒരവധിക്കാലത്ത് ദൈവം സ്വന്തം നാട്ടിലൊന്ന് നടക്കാനിറങ്ങി.

ദൈവം ആദ്യം കൊതിച്ചത് പ്രണയമാവാനായിരുന്നു,

കുപ്പിവളയിട്ട രണ്ട് കൈകൾ ദൈവത്തിനെ

ഒരുപാട് സ്നേഹിച്ചൊരിത്തിരി വിഷം കൊടുത്തു;

ദൈവമൊരു ശിലയായി,

നിസ്സഹായരുടെ ചോരകൊണ്ട് അവരതിന്

അഭിഷേകം നടത്തി;

വിശന്നപ്പോൾ ദൈവമൊരു കൊച്ചു കുട്ടിയായി,

തളർന്നിരുന്നപ്പോൾ അവർ ദൈവത്തിൻ്റെ വയറ്റത്ത് ആഞ്ഞ് ചവിട്ടി;

വേച്ചു വേച്ചു നടക്കുമ്പോൾ

‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്നെഴുതിയൊരു

പരസ്യപ്പലകയിൽ ഒരൊപ്പ് വെക്കണമെന്ന്

ദൈവത്തിന് തോന്നി,

“ദൈവത്തിൻ്റെ കയ്യൊപ്പ്”


11.എന്റെ ഭാഷ – വള്ളത്തോൾ

 സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും

സഹ്യഗിരിതന്‍ അടിയുറപ്പും

ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും

ശ്രീകന്യമാലിന്‍ പ്രസന്നതയും

ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും

തെങ്ങിളം കായ്നീരിന്‍ മാധുര്യവും

ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍

നന്ദിത പ്രാണമാം തൂമണവും

സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും

സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും

ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ

മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം

ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍

മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ

പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..


12.എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു

അന്ന്

ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ

നിന്റെ ചിന്തകൾ പോറിവരച്ച്

എനിക്ക് നീ ജന്മദിന സമ്മാനം തന്നു

തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ

എന്നെ ഉരുക്കുവാൻ പോന്നവ

അന്ന് തെളിച്ചമുള്ള പകലും

നിലാവുള്ള രാത്രിയുമായിരുന്നു

ഇന്ന് സൂര്യൻ കെട്ടുപോവുകയും

നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും

അനിയന്റെ ആശംസകൾക്കും

അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്

ഞാൻ തിരഞ്ഞത്

നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക

ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോൾ

അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു.


13.എന്റെ പോക്ക്- ഇടപ്പള്ളി രാഘവൻ പിള്ള

ഉച്ചവെയിലേറ്റു വാടും കൈവല്ലിയിൽ

പിച്ചപ്പാഴ്കുമ്പിളുമേന്തിയേന്തി;

മേല്ക്കുമേൽ വീഴുന്ന പാരുഷ്യമാർന്നിടും

വാക്കുതൻ കല്ലേറു പേറിപ്പേറി;

കണ്ടകാകീർണങ്ങളായിടും വീഥികൾ

കണ്ടകമൊട്ടൊട്ടു വാടിവാടി;

ആശാസുമങ്ങൾ വിരിച്ചിട്ടു മാർഗത്തിൽ

ക്ലേശങ്ങളാകവേ മാറ്റിമാറ്റി;

സ്വപ്നസുഖങ്ങൾതൻ ശീതളച്ഛായയിൽ

സ്വസ്ഥമായ് വിശ്രമം തേടിത്തേടി;

പിന്നിട്ടു കാലടിയോരോന്നും ചിത്തത്തിൻ-

സ്പന്ദനാൽ തിട്ടമായെണ്ണിയെണ്ണി;

വറ്റാത്തൊരിറ്റനുകമ്പ ലഭിക്കുവാൻ

ചുറ്റിത്തിരിഞ്ഞു ഞാൻ നാൾ കഴിപ്പൂ!


14.ശവപ്പെട്ടിചുമക്കുന്നവരോട്, എ. അയ്യപ്പന്‍,

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്

എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും

ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-

ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം


മണ്ണ് മൂടുന്നതിന് മുമ്പ്

ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം

ദലങള്‍ കൊണ്ട് മുഖം മൂടണം

രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം

പൂവിലൂടെ എനിക്കു തിരിച്ചു പോകണം

പൂവിലൂടെ എനിക്കു തിരിച്ചുപോകണം


മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം

ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും

ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ

അത് മൃതിയിലേക്ക് ഒലിച്ചുപോകും

ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ

ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ

ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!


15.എന്റെ വൃന്ദാവനം – നന്ദിത

 ഇന്ന്

ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;

അതിന്റെ ഒരു കോണിലിരുന്ന്

ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും

ഹൃദയവും മനസ്സും രണ്ടാണന്നോ ?

രാത്രികളില്‍,

നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍

നനഞ്ഞ പ്രഭാതങ്ങള്‍

വരണ്ട സായാഹ്നങ്ങള്‍

ഇവ മാത്രമാണ്

ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്

എനിക്കും നിനക്കുമിടയില്‍

അന്തമായ അകലം

എങ്കിലും

നനുത്ത വിരലുകള്‍ കൊണ്ടു

നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍

നിന്റെ അദൃശ്യമായ സാമീപ്യം

ഞാന്‍ അറിഞ്ഞിരുന്നു..


16.ഗ്രീഷ്മവും കണ്ണീരും, എ.അയ്യപ്പന്‍,

ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-

പ്രവാഹത്തിന്‍ ഒഴുക്കില്‍

പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ

വെറുതെ, വെറുമൊരു വേദനയോടെ

കയ്യിലുണങ്ങി കരിഞ്ഞൊരു

പൂവുമായ് നില്‍പ്പൂ ഗ്രീഷ്മം

വേനലും, കാറ്റും ഊറ്റിക്കിടിച്ച്

സൌന്ദര്യത്തിന്‍ വേപതുവിന്

വാഴാനെല്ലാവരും മടിയ്ക്കവേ

പതുക്കെ കൈകള്‍ നീട്ടിയാ

പൂവു വാങ്ങി ഞാന്‍

നിത്യസ്മൃതിയ്ക്കു ചൂടി

ഭൂതകാലത്തെ രമിപ്പിയ്ക്കെ

മണ്ണീലെ ദുഃഖത്തിന്റെ

മണ്‍കുടില്‍ മുറ്റത്തിന്റെ

കണ്ണുനീര്‍ പുഷ്പത്തിന്

നിന്നെക്കൊണ്ടാരോ പോയി.


17.ഇനിയെന്ത് വില്‍ക്കും? – വിജയലക്ഷ്മി

പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍

മഴയെ മണ്ണിന്റെ തരികളെ വില്കാന്‍


പതിനാലാം രാവിന്റെയഴകിനെ വില്കാന്‍

പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍


അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍

പെരുമടീശീലതലവരേ ..നീല –

മലകള്‍ നിങ്ങള്‍ക്കു കുഴിചെടുക്കുവാന്‍

ഹരിതവൃക്ഷങ്ങള്‍ പിഴുതെടുക്കുവാന്‍


മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു

മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍

അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു

മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍


വിളിച്ചു കൂവുന്നു…നുറുക്കു‌ കേരളം…

മുറിചെടുക്കുകീ കശാപ്പു കത്തിയാല്‍

ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍

തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍

ഇറച്ചിക്കും വേണ്ടാത്തവര്‍..ശതകോടി

അവരെ താങ്ങുവാന്‍ വരുവതാരിനി ?


18.മണ്ണപ്പങ്ങൾ,രേഖ ആനന്ദ്

കണ്ണൻ ചിരട്ടയിൽ മണ്ണ് നിറച്ചു നാം ചുട്ടു കൂട്ടിയ മണ്ണപ്പങ്ങൾ ഒരു നേർത്ത തട്ടിനാൽ തകരുമെന്നറികിലും പ്രിയമോടെ ചുട്ടൊരാ മണ്ണപ്പങ്ങൾ നെയ്തു കൂട്ടവേ കാലത്തിൻ തട്ടേറ്റു തകർന്നു വീഴും മോഹങ്ങൾ പോലെ പൊടിഞ്ഞുപോകുമീ മണ്ണപ്പങ്ങൾ..


19.എന്റെ കേരളം,- ഗോപാലകൃഷ്‌ണൻ കോലഴി

പാടും പുഴകളും തോടും മോടി കൂടും മലരണിക്കാടും നീളേ കളകളം പാടും കാട്ടു ചോലയുമാമണിമേടും വെള്ളിയരഞ്ഞാണം പോലെ ചുറ്റും തുള്ളിക്കളിക്കും കടലും കായലും നീല മലയും നീളേ കോരിത്തരിക്കും വയലും പീലി നിവർത്തി നിന്നാടും കൊച്ചു കേരമരതക്കത്തോപ്പും നീളേ കുളിരൊളി തിങ്ങീ എന്റെ കേരളമെന്തൊരു ഭംഗീ !


20.- കുഞ്ഞുണ്ണി മാഷ്

വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ സ്വയം നന്നാവുക.


21. കാഴ്ചകൾ,ആനപ്പുഴയ്ക്കൽ അനിൽ


വെള്ളിവെളിച്ചം വീശുന്നു മഞ്ഞിൻതുള്ളികൾ പൊഴിയുന്നു തുള്ളിച്ചാടി കുഞ്ഞണ്ണാനുകൾ ചിൽച്ചിൽ പാടി രസിക്കുന്നു. മാവിൻകൊമ്പിലിരിക്കും കാക്കകൾ കാ... കാ കാ... കാ കരയുന്നു പൂവിൻ നിരയിൽ തേൻ നുകരാനായ് പൂമ്പാറ്റകളോ പാറുന്നു പൂത്തമരത്തിൻ കൊമ്പുകൾ തോറും പുള്ളിക്കുയിലുകൾ കുകുന്നു. കണ്ണിൽനിറയെ കാഴ്ചകൾ കാണാൻ തിണ്ണയിൽ ഞാനും നിൽക്കുന്നു ഉള്ളിൽ നിറയെ സ്നേഹവുമായെൻ അമ്മയും അരികെ നിൽക്കുന്നു.


22.നാളേയ്ക്കുവേണ്ടി- സുഗതകുമാരി


ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി

ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി

ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി


ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി ഇത് പ്രാണവായുവിനായി നടുന്നു ഇതു മഴയ്ക്കായി തൊഴുതു നടുന്നു അഴകിനായ് തണലിനായ് തേൻപഴങ്ങൾക്കായ് ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു..



23.പൂവ്, മഞ്ജുഷ ഹരീഷ്

പൂവേ പൂവേ -കൊഴിയല്ലേ

പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ

പുലരി പുതു മഴയിൽ ഇതളു പൊഴിയ്ക്കല്ലേ

ഒരിതളും നീ ..പൊഴിയ്ക്കല്ലേ -പൂവേ..)

പുതു മണ്ണിനു ചൂടാനൊരു പൂവിതളും നല്കല്ലേ

ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നല്‌കല്ലേ (പൂവേ.)

വെള്ളിനിലാവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ


പൂവണ്ടിൻ പ്രണയം പൊള്ളാണേ..."

നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ

അത്, പൂന്തേനുണ്ണാനണയുവതാണേ (പൂവേ.)

നിന്നെ കാണാനെന്നും കൊതിയാണേ

എനിക്കു നിന്നെ കാണാനെന്നും കൊതിയാണേ (പൂവേ.)


24.മരണമേ സ്വസ്തി_ചെഞ്ചേരി

തടി കട്ടില്ല, സ്വർണ്ണം കട്ടില്ല, കൊന്നില്ല, കൊലവിളിച്ചില്ല...! നിലകൊണ്ടു മനുഷ്യനുവേണ്ടി, മണ്ണിനുവേണ്ടി...! ഒന്നും നടക്കില്ല സ്വാമീ ഒന്നും നടത്തില്ല ഞങ്ങൾ...! ഇതു കരിനിയമം വാഴുന്നിടം ഇതു കോർപറേറ്റു കൊഴുക്കുന്നനാട്, ഇതു കൗശലവേഷപ്പകർച്ചകളുടെ തട്ടകം! കിട്ടില്ല നീതി തരില്ല നിനക്ക് ഒരുകച്ചിത്തുരുമ്പു (Straw) പോലും...! മരണമേ സ്വസ്‌തി! സ്വസ്ത‌ി! നിനക്കു കനിവില്ലെന്നാരു പറഞ്ഞു?


25. കാർമേഘം,മനീഷ

മനം പോലെ മാനവും ഇരുളുന്നു വീണ്ടും.. പെയ്തൊഴിയൊഴിയുന്നില്ല ഒരു തുള്ളിപ്പോലും..!! ഘനമേറെയാണുതാനും.. ആർത്തലച്ചു പെയ്യണം ലഘുവായ് വീണ്ടും-വാനിലേക്കുണർന്നുയരാൻ ഈ ചക്രമിതുപോൽ തുടരുവാൻ. 


26.റഫീക് അഹമ്മദ്

മരണമെത്തുന്ന നേരത്ത് 

മരണമെത്തുന്ന നേരത്തു നീയെൻ്റെ അരികിലിത്തിരി നേരമിരിക്കണേ.

കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ.

ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ.


ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ

ഒരു സരംപോലുമിനിയെടുക്കാത്തൊരി ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ

അറിവുമോർമയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛ സ്‌മരണകൾ പെയ്യുവാൻ.

അധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുരനാമജപത്തിനാൽ കൂടുവാൻ,


പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികളോർത്തെൻറെ പാദം തണുക്കുവാൻ.

അതുമതി ഉടൽ മൂടിയ മണ്ണിൽ നി ന്നിവനു പുൽക്കൊടിയായൂർത്തേൽക്കുവാൻ.


27.നന്ദി,സുഗതകുമാരി

എന്റെ വഴിയിലെ വെയിലിനും നന്ദി.. 

എന്റെ ചുമലിലെ ചുമടിനും നന്ദി.. 

എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി.. 

വഴിയിലെ കൂര്ത്ത നോവിനും നന്ദി.. 

മിഴി ചുവപ്പിച്ച സൂര്യനും നന്ദി.. 

നീളുമീ വഴിച്ചുമട് താങ്ങി തന് തോളിനും വഴിക്കിണരിനും നന്ദി.. 

നീട്ടിയൊരു കൈ കുമ്പിളില് ജലം വാര്ത്തു തന്ന നിന് കനിവിനും നന്ദി... 

ഇരുളിലെ ചതികുണ്ടിനും പോയോരിരവിലെ നിലാ കുളിരിനും നന്ദി.. 

വഴിയിലെ കൊച്ചു കാട്ടു പൂവിനും മുകളിലെ കിളി പാട്ടിനും നന്ദി.. 

മിഴിയില് വറ്റാത്ത കണ്ണ് നീരിനും ഉയിരുനങ്ങാത്ത ഒരലിവിനും നന്ദി.. 

ദൂരെ ആരോ കൊളുത്തി നീട്ടുമാ ദീപവും നോക്കിയേറെ ഏകയായ് കാത്തു വയ്ക്കുവാന് ഒന്നുമില്ലാതെ തീര്ത്തു ചൊല്ലുവാന് അറിവുമില്ലാതെ പൂക്കളില്ലാതെ പുലരിയില്ലാതെ ആര്ദ്രമേതോ വിളിക്ക് പിന്നിലായ് പാട്ട് മൂളി ഞാന് പോകവേ നിങ്ങള് കേട്ട് നിന്നുവോ തോഴരേ നന്ദി.. നന്ദി.. നന്ദി...


28.കാമുകൻ,സജീവ് കുമാർ

മനോഹരി നിൻ പാദങ്ങൾ തൊട്ടു മലരിട്ടു പിന്നെ വസന്തമായി

അതിലോലമാം മുഖം കരിനിഴൽ വീഴുകിൽ കഴിയുകില്ലെനിക്കെന്റെ നെഞ്ചുവിങ്ങും

ഇളംകാറ്റിലാടുന്ന ചെറുമുളംതണ്ടുകൾ ഒന്നുമുറിച്ചു സ്വരധാരയാക്കി

നീ വരുമോരത്ത് രാഗമൊഴുക്കുവാൻ നിന്നുഞാൻ എന്നെ മറന്നുനിന്നു.


29.ചിരി,സുമിത്രൻ ചേന്ദമംഗലം

ചിരിയുണ്ടാകുന്നതോ, നന്മനിറഞ്ഞ ഹാസ്യങ്ങളിൽ സൗഹൃദങ്ങളിൽ സന്മസ്സുള്ളവരിൽ മാത്രമാണെങ്കിൽ! എന്നോ നഷ്‌ടപ്പെട്ട ചിരി ഓർത്തെടുക്കാനാവില്ലൊരിക്കലും!!.

നടന്നുപോകുന്നവനെ കടക്കാരനാക്കുന്ന കച്ചവട മാസ്മരീകത-തിരിച്ചറിയാനാവാതെ, സുഖഭോഗങ്ങളിൽക്കുഴഞ്ഞ് തിരിഞ്ഞുനോക്കാനാവാതെ, മോഹങ്ങളും സ്വ‌പ്നങ്ങളും ഉയർന്ന മൺകുമ്പാരത്തിനുച്ചിയിൽ ചെന്നുലയുന്നു.


സ്വയം ചോദ്യചിഹ്നമാകുന്ന കടക്കെണിയിൽവീണ ശരീരം കൂട്ടമായ് തെറ്റിവീണ് പൊടിയുമ്പോൾ ചിരിയെന്നഭിലാഷം ഈ മണ്ണിൽ തീർത്തൊരു മുഖംമൂടിയാകുന്നു.


30.തനിച്ചല്ല,സുഗതകുമാരി

അരണ്ടവെട്ടത്തിൽ, മഴ കഴിഞ്ഞുള്ളോ-രിരുണ്ട മങ്ങിയ നനവിൽ, അന്തിതൻ നിഴലിൽ ഞാനിങ്ങു തനിച്ചിരിക്കുന്നു

തനിച്ചോ? ചുറ്റും വന്നിരിക്കയാണെന്നെ-ക്കരച്ചിലിൽ മുക്കിത്തനിച്ചാക്കിപ്പോയോർ തിടുക്കിലിന്നലെയിറങ്ങിപ്പോയൊരെ-ന്നുടപ്പിറപ്പെന്നെത്തഴുകി നിൽക്കുന്നു അടുത്തു നിൽക്കുന്നു പ്രസന്നനായെൻ-യനുജൻ, ചുണ്ടത്തുചിരി മായാത്തവൻ വിടില്ലെന്നെൻ കരം പിടിക്കുന്നു പ്രിയൻ മടിയിലോടിവന്നിരിക്കുന്നു മകൻ നെറുകയിലുമ്മതരികയാണമ്മ കവിത മൂളിക്കൊണ്ടരികിലുണ്ടച്ഛൻ ശിരസ്സിൽ കൈവെയ്‌പൂ ഗുരുക്കന്മാർ, നിന്നു ചിരിക്കുന്നു വിട്ടുപിരിഞ്ഞ കൂട്ടുകാർ!...

കടലിരമ്പം പോൽ ഗംഭീരമെങ്കിലും ഇടവിടാതെ ഞാൻ തിരിച്ചറിയുന്നു അവരുടെ പ്രിയസ്വരങ്ങൾ, സ്പർശങ്ങൾ അവരെൻ നെഞ്ഞിലുമുയിരിലും ചുറ്റി നിറഞ്ഞുനിൽക്കുമീത്തണുത്ത സന്ധ്യയിൽ വിരഹത്താലെല്ലാം ചുടുന്ന സന്ധ്യയിൽ കരയിലില്ലാതെ പിരിയലില്ലാതെ അവരെത്തൊട്ടുകൊണ്ടിരിക്കയാണു ഞാൻ...


31.കാത്തുനിൽപ്പ്, ബാലചന്ദ്രൻ ചുള്ളിക്കാട് 

വചനമേ, നിയെൻെറ ജീവിതത്തിൻ പുലർകാല നക്ഷത്രമായുദിച്ചു. ഇരുളാണു സത്തയിലുള്ളതെല്ലാം വെളിവാക്കിയന്നപ്രകാശഭിക്ഷ. സകലേന്ദ്രിയങ്ങളും സംഭരിച്ച വിഘടിതധാരണാബിന്ദുജാലം സ്ഥിരബോധതന്തുവിൽക്കോർത്തിണക്കി വിരചിച്ചു നീയെൻറെ ചിത്തശില്പം

ലവണലേശം തൊട്ടു സാഗരത്തിൻ ഗഗനാന്ത വിസ്തൃതിയോളമല്ല, ഒരു മണൽത്തരിതൊട്ടു താരകോടി തിരിയും മഹാപഥത്തോളമല്ല, ചിറകായി നീയെങ്കിലിന്നു താണ്ടാം ഒരു മനസ്സെത്രയോ ദീപ്തിവർഷം!

അതിമോഹമില്ലെനിക്കത്രവേഗം അകലങ്ങളൊക്കെയും കീഴടക്കാൻ.

അപരാധമൊന്നുമേ ചെയ്തിടാതെ വെടിയേറ്റുവീണൊരീ ബാലകൻ്റ അടയാത്ത കണ്ണിനൊരുത്തരം നീ തരുമെങ്കിലെന്നു ഞാൻ കാത്തുനിൽപ്പൂ.


32.വസന്തം വരവായിതാ,സാം.ടി.മൈക്കിൾ ഇളമ്പൽ

കിനാവുകൾ നങ്കൂരമിടുന്നൊരീ, മനോഞ്ജമാം ഹൃദയത്തുരുത്തിൽ. ഗൃഹാതുരത്വം പേറുമീ നൗകക--ളഭംഗുരമണഞ്ഞിടുന്നേരം.

പ്രശാന്തമാം പൊയ്‌കയാം ചേതസ്സിൽ, സ്മൃ‌തി തരംഗങ്ങളുയരുന്നിതാ മോദമായ്, തൊട്ടുതലോടുന്നുവോ പവനൻ, തനുവിൽ ഹിമബാഷ്‌പം തൂകിടും പോൽ.

ആഹ്ളാദത്തേരിലണയുന്നിതാ മൗനിയായ്, മധുരനൊമ്പരങ്ങളിൻ നോവുകൾ. കനവുകളുയിരിൽ കൂടണയുന്നിതാ, ദ്വിജഗണം ചില്ലയിൽ ചേക്കേറുന്നപോൽ.


മടുക്കുകില്ലാത്തൊരാ മധുരനിമിഷങ്ങളീ, വഴിത്താരയെ ഹർഷാർദ്രമാക്കുമ്പോൾ. മിടിപ്പതാമകലെ നിന്നും മടിക്കാതെയെത്തുമാ ദീപ്തവസന്തം വരവായിതാ വേഗമായ്.


33.മടക്കം,സീന ശ്രീവത്സൻ

 'ഈ ഓണമെ നന്ദി ഭംഗിയായ് മടക്കി നീ നീർത്തിയ കസവുകുപ്പായങ്ങൾ നിറഞ്ഞു പൂക്കളം മണ്ണിലും മനസ്സിലും സുഗന്ധമാകാൻ തളിച്ചു വളർത്തിയ ചെടികളിൽ മധുരമായ് പായസം ഇത്തിരി ഉപ്പും നീറലും അറിയാതിരിക്കാൻ ഞാൻ അറിഞ്ഞിട്ട മധുരത്തിൽ ചാടി ഓണനിലാകുളിർ പണ്ട നീളം പറഞ്ഞു തൂക്കിയോരൂഞ്ഞാലിൽ മനസ്സിൽ കുറിച്ചിട്ട എണ്ണം നിവർത്തണം നിന്നെ വീണ്ടുമടുത്ത ചിങ്ങത്തിൽ ചിരി പടർത്താൻ, വന്നൂ എൻ 'പഴയോണ'മെന്നു ചൊല്ലാൻ..

34.വാടകവീട്, മിൻഹാജ് വി കെ ടി

പഴയ കുടിയിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു ഞാൻ ചിലപ്പോ ഇതായിരിക്കും കൂട് വിട്ട് കൂട് മാറെലെന്ന മഹാത്ഭുതം........!!! ഭൂമിയെന്ന കണ്ണീരിൻ താഴ് വരയിൽ ഇത് സ്വന്തമായൊരു കുടിലില്ലാത്ത മനുഷ്യ ദുഃഖത്തിന് ശമനമായെന്നു വരില്ല. അമ്മതൻ കണ്ണീരിൽ തുന്നിചേർത്ത വസ്ത്രമണഞ്ഞ് കളിച്ചുനടക്കുന്ന കുട്ടികൾ.... മദ്യ ലഹരിയിൽ മുങ്ങി ദുർബലരായ ചിലർ....... അരവയർ നിറക്കാൻ നെട്ടോട്ടമോടുന്ന ചിലർ....... വിട്ടുമാറാ രോഗമായി മറ്റുചിലർ.... ഇവരായിരുന്നു ഇന്നെൻ അയൽക്കാർ. നാളെയാരെന്നറിയില്ല താനും...


35.എന്റെ ഭാഷ,വള്ളത്തോൾനാരായണമേനോൻ

മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിൻമേലമ്മിഞ്ഞപ്പാലോടൊപ്പം, അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്? മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ! മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ. മാതാവിൻ വാത്സല്യദുഗ്ദ്ധം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ; അമ്മ താൻതന്നെ പകർന്നു തരുമ്പോഴേ നമ്മൾക്കമ്യതുമമൃതായ്ത്തോന്നു. ഏതൊരുവേദവുമേതൊരു ശാസ്ത്രവു-മേതൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്തത്തിൽ നിന്നുതാൻ കേൾക്കവേണം.


36.ഭാഷ-പവിത്രൻ തീക്കുനി

കവിത കണ്ണീരിലേക്ക് തള്ളി കഥ വഴിയാധാരമാക്കി നോവൽ നടുവൊടിച്ചു നിരൂപണം നാണം കെടുത്തി ബ്ലോഗ് ഗുഹ്യരോഗങ്ങൾ തന്നു വായന മരണത്തിലേക്കുള്ള വഴികാണിച്ചു പക്ഷേ, ജീവിച്ച് കൊതിതീർന്നില്ല ആര് രക്ഷപ്പെടുത്തും..?


37.നിലാവിലൊരു കവിത നെല്ലിക്ക- മുരുകൻ കാട്ടാക്കട

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ ആറ്റിലിപ്പോളർബുദപ്പുണ്ണായ് മണൽക്കുഴികൾ മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട് കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ് നാളെ ഞാനും നിൻ്റെ നാടും ഈ മുളങ്കാടും ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ..


38.ദൂരം,മുഹമ്മദ് ശിഹാബ്

നമുക്കിടയിൽ മണിക്കൂറുകളുടെ ആകാശദൂരം.

ഭൂഖണ്ഡങ്ങൾക്കിടയിലെ

സാഗരനാഴികകൾ.

വാചാലതയിൽ കലുഷിതമായ നദി.

വെളിപ്പെടുത്തലുകളിൽ നിഗൂഢമായ തിരശ്ശീല.

മരുഭൂവിനും പച്ചപ്പിനുമിടയിലെ തരിശുപർവ്വതം.


വേനലിനും വർഷത്തിനും വസന്തത്തിനും ശിശിരത്തിനുമിടയിലെ കാലാന്തരം.

പകൽക്കിനാവിലെ അവ്യക്തമുഖങ്ങൾ.

ആശംസകളിൽ പ്ലാസ്റ്റിക് പൂക്കളുടെ സൗരഭ്യം.

എന്നിട്ടും

ജീവനറ്റ എഴുത്തുപെട്ടിയിൽ ആകാംക്ഷയുടെ കണ്ണുകളാൽ നമ്മളെന്താണ് തിരയുന്നത്?


39.ദ്രൗണിയുടെ പ്രണയം,ശശി അയ്യപ്പൻ

പാപത്തിന്റെ കാക്കകൾ കരഞ്ഞ് വെളുപ്പിച്ച പകലിതിൽ കിടന്ന് പിടയുന്നു ഞാൻ. മൃതിയോ മൃഗത്യഷ്ണയായ് ഇന്ദ്രിയപ്പുഴ തന്നിലോ ചീഞ്ഞുനാറും ശവങ്ങളും.

ഒരാലിലക്കായ് തപം ചെയ്യുന്ന ലോകമേ എനിക്കായ് വരും പ്രളയത്തെ തടുക്കൊല്ല. പാപിയെപ്പോഴും പാപി തന്നെ പാപബോധപീഡനത്തിൻ മേലെ എത്തില്ലെന്നറിക വെന്തുരുകും അസ്ഥിയും ഞരമ്പും ചലം കെട്ടിയ ഇരുകണ്ണും.

ഖഡ്ഗം വീശി നശിച്ചാലും കിളുർക്കുന്നല്ലോ ആലുകൾ. എനിക്കായ് വരും പ്രളയമേ പ്രണയിക്കുന്നു നിന്നെ ഞാൻ.


40.അച്ഛൻ,വിഷ്‌ണു.ഏസ് ചിററായിക്കോട്

ഓരോ ഉദയവും നിനക്കായ് കാത്തിരുന്നു ഞാൻ...... കാലചക്രത്തിന്റെ തിരശ്ശീലയിൽ നിനക്കായ്.... ഒരു വർണ്ണപ്രവഞ്ചം സ്വഷ്‌ഠിച്ചിരുന്നു..... അമ്മതൻ ഉള്ളിലാണെങ്കിലും എൻ...... ഹ്യദയത്തുടിപ്പുകൾ നിനക്കായ് മന്ത്രിച്ചിരുന്നു.... എത്രനൾ കാത്തിരുന്നു നിൻ്റെ പുഞ്ചിരിക്കു വേണ്ടി... അമ്മതൻ ഉള്ളിൽ നിന്നും അച്ഛൻ്റെ കയ്കളിൽ.. ചെറു കരച്ചിലായ് വന്നനാൾ...... ഈ പ്രവഞ്ചം വിളിച്ചോതി നീയും ഒരച്ഛനായ്... ആനേരമെൻ ഹ്യദയത്തുടിപ്പുകൾ ഏന്നോട് മന്ത്രിച്ചു അച്ഛാ....അച്ഛാ...എന്ന്..


41.ചന്തയിലേക്ക് ,ഹരിശങ്കർ കലവൂർ

കുട്ടയുമായി പോയോരെല്ലാം കുട്ടയിലാക്കി പോരുന്നു. കൈയ്യുംവീശി പോയോരെല്ലാം കിറ്റിലാക്കി പോരുന്നു.

കുട്ട തട്ടിൽ വെക്കുന്നു.

കിറ്റ് മുറ്റത്തറിയുന്നു മണ്ണിലാകെ നിറയുന്നു അന്തകനാകും പ്ലാസ്റ്റിക്ക്.


42.പേടി,വീരാൻ കുട്ടി

ഉണർന്നെഴുന്നേറ്റു വരുന്ന മനുഷ്യരെ പേടിയാണ് അടുത്ത നിമിഷം അവർ ഒരായുധം കയ്യിലെടുത്തേക്കും

ഉറങ്ങുന്നവരെ വിശ്വസിക്കാം സ്വപ്‌പ്നത്തിലല്ലാതെ അവർ ആയുധം തൊടുകയില്ല

മരിച്ചവരാണ് എറ്റവും നല്ലവർ അവർക്കിനി ഒരാളെയും കൊല്ലാൻ ആവാത്തതിനാൽ.


43.കുഞ്ഞുണ്ണി മാഷ് 

മുട്ടായിക്ക് ബുദ്ധി വെച്ചാൽ ബുദ്ധിമുട്ടായി മത്തായിക്ക് ശക്ത‌തി വെച്ചാൽ ശക്‌തിമത്തായി!

ഓർക്കേണ്ടത് മറക്കരുത് മറക്കേണ്ടത് ഓർക്കരുത്.


44.മഴവില്ലണിഞ്ഞ മാനം,കോട്ടാത്തലവേണുഗോപാൽ


മുത്തുമണിപോലാലിലത്തുള്ളിയാടി മന്ദമാരുതൻമേഘചാർത്തിനോടായ്, ഒത്തുചേർന്നഴകേഴും വർണ്ണമേകി തീർത്തതോ? ഈ വർണ്ണവില്ലിനെ..

ഒളികണ്ണാൽ നോക്കിയാദിത്യനും ഓടിയൊളിക്കാൻ നേരമെത്തിയ മേഘങ്ങളെ, കരിമഷിക്കണ്ണാൽ നോക്കി കളിയാക്കിയോ? കാറ്റിലാടും കാർമേഘങ്ങളും.


ചിരിതൂകി ചെറുകുളിരായ് തൂകിവർണ്ണവില്ലും മതിമറന്നാറാടിയഴകേഴുമാവർണ്ണമെത്ര -ചിറകടിച്ചുയരുന്നീ പറവകൾക്കാ സന്ധ്യ മനോഹരമെത്ര മഴവില്ലണിഞ്ഞ മാനവും.


45.നീമാത്രമാണ്,നന്ദിത

പങ്കു വെക്കുമ്പോൾ ശരീരം ഭൂമിക്കും മനസ്സ് എനിക്കും ചേത്തുവെച്ച നിൻ്റെ സൂര്യ നേത്രം എന്റെ ആകാശം നിറഞ്ഞു കത്തുകയാണ് മനസ്സ് ഉരുകിയൊലിക്കുമ്പോൾ നിന്റെ സ്നേഹത്തിന്റെ നിറവ് സിരകളിൽ അലിഞ്ഞു ചേരുന്നു ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ് നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന് ഞാൻ നീമാത്രമാണെന്ന്...


46.മഞ്ഞുതുള്ളി,സജീവ് കുമാർ

ഒരു മഞ്ഞുതുള്ളി എന്നറിയാതെ ഞാനെന്നെ വെയിലുദിക്കുംനേരം വഴിയിൽ വെച്ചു -

നേരം കൊഴിയുന്ന നേരത്തു ഞാനുമാ മേഘമാം ഭീമനിൽ ചെന്നുചേർന്നു.

ആയിരമായിരം തുള്ളികൾ ചേർന്നൊരാ മേഘമോ, പുഴപോൽ ഒഴുകിനീങ്ങി.

ഇനിയെന്നുപെയ്യും എന്നറിയാതെ ഞാനെന്റെ മനസിലാ പഴമയെ ഓർത്തിരുന്നു.


47.റഫീഖ് അഹമ്മദ്, മതദേഹം 


തല മൂടിയിട്ടുണ്ട് മുഖം കാൺമാനില്ല. കൈയ്യില്ല, കാലില്ല, വലക്കണ്ണികൾക്കുള്ളിൽ കണ്ണുകളുണ്ട് പക്ഷേ കാണാനുള്ളതല്ല.

അല്ല, മൃതദേഹമല്ലിത് മതദേഹം.


48.കുഞ്ഞുണ്ണിമാഷ്

സത്യം സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: കോഴ വാങ്ങലില്ലാതാകണമെങ്കിൽ കോഴ കൊടുക്കലില്ലാതാകണം കോഴ കൊടുക്കലില്ലാതാകണമെങ്കിൽ കാശില്ലാതാകണം കാശില്ലാതാകണമെങ്കിൽ കീശയില്ലാതാകണം കീശയില്ലാതാകണമെങ്കിലാശയില്ലാതാകണം ആശയില്ലാതാവാനെന്തു വേണമെന്നു പറയാ നെനിക്കറിയില്ല ഈ അജ്ഞാനമുള്ളതു കൊണ്ടാണല്ലോ ഞാൻ ഏശുവാകാതെ വെറുമൊരശുവായത്.


49.ഒരു കത്ത്, ശ്യം കുമാർ. എസ്

ഭാസുരദീപം കൊളുത്തി പരി പാവന ഗന്ധം പരത്തി സൗഹൃദത്തുമണം ചിന്നി - പുതു രാഗസമാധിയിൽ മുങ്ങി

മോഹന സ്വപ്‌ന സരിത്തിൽ - നവ ജീവിത ചൈതന്യമേകി പ്രേമ വിലോലവിശുദ്ധി - തിങ്ങി -യാചന്ദ്ര താരം വിളിങ്ങി

ചിന്തയിൽ ചന്തം പരത്തീ - നല്ലൊ രാരമ്യ കാവ്യങ്ങൾ പാടി അഞ്ചുവിലാനന്ദ മോദം - മെന്നി ലാഞ്ഞാഞ്ഞടിക്കും സുഹൃത്തേ

ആരമ്യ സൗധമണഞ്ഞ ദിവ്യ മോഹന സുപ്രഭാതത്തിൽ മാമക മാനസ താരിൽ - സൗഖ്യ മേകിയ മാന്യ സുഹൃത്തേ

സ്നേഹാതിരേകം തുളുമ്പും മനോ ഹാരിണീമാന്യ സഹജേ സൗന്ദര്യഭാവ ലളിതം - തവ കാവ്യ കിശോര വരങ്ങൾ

സ്വർഗ്ഗീയ സൗഖ്യം സ്വദിച്ചു - മമ ചിത്തമയൂരം തുടിച്ചു താമസിയാതെ ഞാനെത്തും തവ മന്ദിരസീമനി തന്നിൽ

അന്നു വിശേഷങ്ങളെല്ലാം - പറ ഞ്ഞുല്ലാസമോടേരമിക്കാം ഇ കാര്യമശേഷം ഗ്രഹിച്ചോ?-കത്ത് താമസിച്ചെങ്കിൽ ക്ഷമിക്കു.


50.അക്കിത്തം

ഇന്നലെപ്പാതിരാവിൽച്ചിന്നിയ നിലാവിൽ എന്നെയും മറന്നുഞാനലിഞ്ഞുനിൽക്കേ

താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!

കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും കാറ്റെൻ വിയർപ്പുതുള്ളി തുടച്ചുമില്ല

ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല പാരിടം കഥയൊന്നുമറിഞ്ഞുമില്ല

കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങിലെന്നാൽ കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!

എന്തെന്നെനിക്കുപോലും ചിന്തിക്കാൻ കഴിയാത്ത-തെമ്മട്ടിലപരനോടുണർത്തിടാവു..

    

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.