ഓസ്കാർ ഇത്രയേ ഉള്ളോ, ഓസ്കാർ ഒക്കെ കോമഡി ആയി തുടങ്ങിയോ തുടങ്ങിയ തുടങ്ങിയ ചർച്ചകൾ ഇനിയങ്ങോട്ട് കാണുവാനാകും.! ശരിക്കും ഓസ്കാർ ചെറുതായതല്ല, മോളിവുഡ് വലുതായതാണ്.!
ജല്ലിക്കട്ട് ഒഫിഷ്യൽ എൻട്രി മാത്രമാണ്. അർഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് തൽക്കാലം മാറ്റി നിർത്താം. മുൻപ് ഗള്ളി ബോയിയും ജീൻസും ഒക്കെ ഇന്ത്യയുടെ ഒഫിഷ്യൽ ഓസ്കാർ എൻട്രി ആയിരുന്നു.!
ഗുരുവിനും ആദാമിന്റെ മകൻ അബുവിനും ശേഷമാണ് ഒരു മലയാള സിനിമ ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ആകുന്നത്. മൂന്നരക്കോടി ജനങ്ങൾ മാത്രമുള്ള കേരളത്തിൽ നിന്നും ഒരു സിനിമ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് അഭിമാനകരം തന്നെയാണ്. വിസാരണയും, ഇന്ത്യനും, ഹേ റാമും, ലയേഴ്സ് ഡയസും, രംഗ് ദേ ബസന്തിയും ഇന്ത്യയെ എങ്ങനെ റെപ്രസന്റ് ചെയ്തോ അതുപോലെ തന്നെയാണിന്ന് ജല്ലിക്കട്ടും.!!
ആദാമിന്റെ മകൻ അബുവിന് ശേഷം ഓസ്കർ നാമനിർദേശം നേടുന്ന ആദ്യ സിനിമയാണ് ജെല്ലിക്കെട്ട്. രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗുരുവും ഓസ്കർ നോമിനേഷൻ നേടിയിരുന്നു.
2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആൻറണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മോളിവുഡിന് കൂടുതൽ സ്വീകാര്യതയും ശ്രദ്ധയും മറ്റ് സ്ഥലങ്ങളിൽ നിന്നും കിട്ടും. ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമകൾ മാത്രമല്ലെന്ന് നാലാൾ അറിഞ്ഞ് തുടങ്ങിയിട്ടുണ്ടെങ്കിലും അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുവാൻ ജെല്ലിക്കെട്ടിന്റെ നേട്ടം സഹായകരമാകും.
Arv Anchal ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലേക്ക്...
ലോസ് ഏയ്ഞ്ജൽസിലെ ഡോൾബി തീയറ്റർ മറ്റൊരു അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് വേദിയാകുമ്പോൾ ജെല്ലിക്കെട്ട് എന്ന മലയാള സിനിമയുടെ പേര് അവിടെ പ്രഖ്യാപിക്കപെടുമോ എന്നതൊക്കെ കാത്തിരുന്നു തന്നെ കാണേണ്ടതാണ്..
അതിനിയെന്ത് തന്നെയായാലും ഗുരുവിനും ആദാമിന്റെ മകൻ അബുവിനും ശേഷം മോളിവുഡിൽ നിന്ന് ഒരു ചിത്രം ഇന്ത്യയെ പ്രതിനിധികരിച്ച് ഓസ്കാർ നോമിനേഷനിലേക്ക് ലിസ്റ്റ് ചെയ്യപെടുമ്പോൾ അതൊരു അഭിമാന നിമിഷം തന്നെയാണ് എന്ന് പറയാതെ വയ്യ.
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമാണ് എന്നൊരു അപ്രഖ്യാപിത സമവാക്യം നിലനിന്നയിടത്ത് നിന്ന് രാജ്യത്തിന്റെ തെക്കേയറ്റത്തെ ഒരു ചെറിയ സംസ്ഥാനത്ത് നിന്നും രാജ്യാന്തര നിലവാരമുള്ള സിനിമകൾ സൃഷ്ട്ടിക്കപെടുന്നു എന്നതും അതിൽ നിന്നും ചിലതെങ്കിലും അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു എന്നതും തീർച്ചയായും ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
ഒരു വർഷത്തിൽ ശരാശരി നൂറ് സിനിമകൾ വരെ റിലീസ് ചെയ്യപെടുന്ന ഒരു ഇൻഡസ്ട്രിയിൽ നിന്നും 1997 ൽ ഗുരു ഓസ്കാർ നോമിനേഷൻ നേടിയ ശേഷം പിന്നീട് പതിനഞ്ചുവർഷക്കാലം കാത്തിരുന്നിട്ടാണ് ആദാമിന്റെ മകൻ അബു ആ ലിസ്റ്റിൽ ഇടം നേടിയത്,
ഈ രണ്ടു ചിത്രങ്ങളും നോമിനേഷനിൽ മാത്രം ഒതുങ്ങി തിരിച്ചു വന്നിടത്തേക്കാണ് എട്ടുവർഷത്തിന് ശേഷം മറ്റൊരു മലയാള സിനിമ വീണ്ടും ആ ലിസ്റ്റിലിടം പിടിച്ചിരിക്കുന്നത്...
ഏഷ്യൻ ഫിലിം അവാർഡ് വേദി മുതൽ മറ്റനേകം ഇന്റർനാഷണൽ വേദികളിൽ ഇതിനോടകം തന്നെ പ്രദർശിപ്പിക്കപെടുകയും നിരവധി അവാർഡുകളും പ്രശംസകളും ഏറ്റുവാങ്ങുകയും ചെയ്ത സിനിമയെന്ന നിലയിൽ ജെല്ലിക്കെട്ട് ഓസ്കാർ നോമിനേഷൻ ലിസ്റ്റിലേക്ക് നടന്നു കയറുമ്പോൾ ആ സിനിമയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന മനുഷ്യനും ചെറുതല്ലാത്ത പ്രതീക്ഷകൾ തരുന്നുണ്ട്...
അതേ...
പ്രതീക്ഷകൾ തന്നെയാണ്,
മലയാള സിനിമയ്ക്ക് എന്നെങ്കിലും ഒരു ഓസ്കാർ കിട്ടുന്നെങ്കിൽ അത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന മനുഷ്യനിലൂടെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു..
ആ പ്രതീക്ഷയേ നീതികരിച്ച് ആ വേദിയുടെ അടുത്തേക്ക് വരെ അയാൾ നമ്മളെകൊണ്ടെത്തിച്ചിരിക്കുന്നു..
പ്രതീക്ഷകൾ കൈവിടാതെ തന്നെ കാത്തിരിക്കുന്നു,
അയാളൊരിക്കൽ ആ വേദിയിലേക്ക് നടന്ന് കയറും എന്ന് തന്നെ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു...!!