സിംപ്ലിഫ്ലൈ : എയർ ഡെക്കാനിന്റെ കഥ | The untold story of Air Deccan

story of Air Deccan

ഇന്ത്യയിലെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും അപ്രാപ്യമായ ഒരു സ്വപ്നം തന്നെയായിരുന്നു വിമാനയാത്ര എന്നത്. കയ്യിൽ കാശുള്ളവന് മാത്രം സാധ്യമാവുന്ന അത്യാഢംബരം. മധ്യവർഗകാർക്ക് അവരുടെ ഈയൊരു സ്വപ്നത്തിന് ചിറക് മുളച്ചത് എയർ ഡെക്കാണിന്റെ വരവോടെയാണ്. 

പാവപ്പെട്ട ഒരു സ്കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച് പിന്നീട് ഇന്ത്യൻ വ്യോമയാന രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തിയ വ്യക്തിയാണ് ഗോരൂർ രാമസ്വാമി അയ്യങ്കാർ ഗോപിനാഥ് എന്ന ക്യാപ്റ്റൻ ജി ആർ ഗോപിനാഥ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഈയടുത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയാണ് 'സൂരറൈ പോട്ര്'. സുധ കൊംഗര പ്രസാദ് സംവിധാനം നിർവഹിച്ച സിനിമയിൽ സൂര്യ, അപർണ ബാലമുരളി, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
ആരാണ് ക്യാപ്റ്റൻ ഗോപിനാഥ്, എന്താണ് എയർ ഡെക്കാൻ?

 ഭാരതത്തിൽ വിമാനയാത്ര ഇത്രയും ജനകീയമാക്കിയത് എയർ ഡെക്കാൻ എന്ന ബഡ്ജറ്റ് ലോ കോസ്റ്റ് വിമാനക്കമ്പനിയുടെ വരവോടെയാണ്. ജി ആർ ഗോപിനാഥ് എന്ന മുൻ ഇന്ത്യൻ ആർമി ക്യാപ്റ്റന്റെ ആശയമായിരുന്നു എയർ ഡെക്കാൻ. ബെംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്ക് 2003 ഓഗസ്റ്റ് 25ന് ആയിരുന്നു ATR 42 എന്ന ടർബോപ്രോപ്പ് വിമാനം ഉപയോഗിച്ചുള്ള ഡെക്കാന്റെ ആദ്യ ചിറക് വിരിക്കൽ. 
ഈ ശ്രേണിയിലെ രണ്ട് വിമാനങ്ങൾ ഉൾപ്പെടുന്നതായിരുന്നു എയർ ഡെക്കാന്റെ ഫ്‌ലീറ്റ്. പിന്നീടങ്ങോട്ടാണ് ഇന്ത്യൻ വ്യോമയാന മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ നടന്നത്. സാധാരണക്കാർക്ക് വിമാനയാത്ര എന്ന ലക്ഷ്യത്തോടെ രംഗത്തേക്കുവന്ന എയർ ഡെക്കാനിൽ, അതിനാൽ തന്നെ ഇന്ത്യയിലെ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ടിക്കറ്റ് ചാർജ് വളരെ കുറവായിരുന്നു. പോരാതെ മറ്റുള്ളവർ പാടേ അവഗണിച്ച ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഡെക്കാൻ തങ്ങളുടെ സർവീസ് വ്യാപിപ്പിച്ചു. ഇന്നിപ്പോൾ രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും പറന്നിറങ്ങുന്ന ഇൻഡിഗോയും സ്‌പൈസ്ജെറ്റും ഗോ എയറുമെല്ലാം പയറ്റുന്നത് ഇതേ തന്ത്രങ്ങൾ തന്നെയാണ്. 

2004ൽ രണ്ട് എയർബസ് A320 വിമാനങ്ങൾ ഡെക്കാൻ സ്വന്തമായി വാങ്ങുകയും അഞ്ചെണ്ണം ലീസിന് എടുക്കുകയും ചെയ്തു. ഫ്‌ലീറ്റ് സൈസ് 40 എന്ന സംഖ്യയിലേക്ക് ഉയർന്നു. അവ ഉപയോഗിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയും ചെയ്തു.  2005 – 2006 കാലഘട്ടത്തിൽ എയർ ഡെക്കാനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വന്നു. ഇക്കോണമി ക്‌ളാസ്സുകൾ മാത്രമായിരുന്നു എയർ ഡെക്കാൻ വിമാനങ്ങളിലുണ്ടായിരുന്നത്. 

എയർ ഇന്ത്യയെയോ ജെറ്റ് എയർവേസിനെയോ പോലൊരു ഫുൾ സർവീസ് കാരിയർ ആയിരുന്നില്ല എയർ ഡെക്കാൻ. അതിനാൽ തന്നെ വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിനും മറ്റും പ്രത്യേകം ചാർജ്ജുകൾ യാത്രക്കാർ കൊടുക്കണമായിരുന്നു. സ്വന്തം ഭാര്യയുടെ കാറ്ററിങ് ബിസിനസാണ് ഫ്ലൈറ്റിൽ ക്യാപ്റ്റൻ ഗോപിനാഥ് ലഘുഭക്ഷണം നല്കാൻ ഏർപ്പെടുത്തിയത്, അതുവഴി ആ വകയിലുള്ള ഒരു വലിയ ആഡംബരം ഒഴിവാക്കാനും ചിലവ് കുറയ്ക്കാനും അതുവഴി സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന ചിലവിൽ ഫ്ലൈറ്റ് ടിക്കറ്റ് നൽകാനും അതേ സമയം തരക്കേടില്ലാത്ത ലാഭം ഉണ്ടാക്കാനും എയർ ഡെക്കാണിനു കഴിഞ്ഞു. 
 2006 ആയതോടെ 55ൽ അധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും മാർക്കറ്റിന്റെ 19 ശതമാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനിയായി ഇവർ മാറി. 

2007 മെയ് മാസത്തിന്റെ തുടക്കത്തിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയായ വിജയ് മല്യ എയർ ഡെക്കാൻ സ്വന്തമാക്കുവാൻ പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് ഈ അഭ്യൂഹങ്ങൾ പാടെ തള്ളിക്കളഞ്ഞെങ്കിലും അധികം വൈകാതെ തന്നെ ഇരു കമ്പനികളും തമ്മിൽ ഇതിൽ ചർച്ചകൾ തുടങ്ങി. ഒടുവിൽ കിംഗ്ഫിഷറിന്റെ മാതൃകമ്പനിയായ യുണൈറ്റഡ് ബ്രുവറീസ് എയർ ഡെക്കാന്റെ 26% ഓഹരികൾ വാങ്ങി. 2007ൽ എയർ ഡെക്കാന് ഏകദേശം 213 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതാണ് ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിനെ ഓഹരികൾ കിംഗ്ഫിഷറിനു കൊടുക്കുന്നതിലേക്ക് നയിച്ചത്. 2007 ഒക്ടോബറിൽ എയർ ഡെക്കാൻ കമ്പനിയുടെ പേര് ‘സിംപ്ലിഫ്ലൈ ഡെക്കാൻ’ എന്നാക്കി മാറ്റുകയും കിംഗ്ഫിഷറിന്റെ ലിവെറി സ്വീകരിക്കുകയും ചെയ്തു. ആ വർഷം ഡിസംബറിൽ സിംപ്ലിഫ്ലൈ ഡെക്കാനും കിംഗ് ഫിഷറും ഒന്നിച്ച് ഒരൊറ്റ കമ്പനിയാക്കുവാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു. 

2008 ഏപ്രിലിൽ കിംഗ്ഫിഷർ എയർലൈൻസ് ഡെക്കാൻ ഏവിയേഷൻ ലിമിറ്റഡുമായി ലയിച്ചു. സിംപ്ലിഫ്ലൈ ഡെക്കാന്റെ ഓപ്പറേറ്റിങ് പെർമിറ്റുകൾ ഉപയോഗിച്ച് ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുവാനായിരുന്നു കമ്പനിയുടെ പദ്ധതി. ബെംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ആയിരുന്നു എയർ ഡെക്കാന്റെ പ്രധാന ഹബ്ബ്. വൈകാതെ സിംപ്ലിഫ്ലൈ ഡെക്കാൻ പൂർണ്ണമായും ‘കിംഗ്ഫിഷർ റെഡ്’ എന്ന ലേബലിൽ കിംഗ്ഫിഷറിൽ ലയിക്കുകയും ചെയ്തു. ശേഷം കിംഗ്ഫിഷർ എയർലൈൻസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചുപൂട്ടിയത് മറ്റൊരു കഥ. 

2009ൽ ഡെക്കാൻ 360 എന്ന പേരിൽ എയർബസ് A310F വിമാനങ്ങൾ ഉപയോഗിച്ച് ഒരു ചരക്കുവിമാന സർവീസ് ക്യാപ്റ്റൻ ഗോപിനാഥ് പിന്നീട് ആരംഭിച്ചെങ്കിലും 2013ൽ അതും പ്രവർത്തനമാവസാനിപ്പിച്ചു. ഫ്രഞ്ച് ഗവണ്മെന്റിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ 'ഷെവലിയർ ഡി ലാ ലീജിയൺ ഡി ഹോണർ' നും മറ്റ് പല ബഹുമതികൾക്കും ക്യാപ്റ്റൻ ജി ആർ ഗോപിനാഥ് അർഹനായിട്ടുണ്ട്. കൂടാതെ സ്വതന്ത്ര സ്ഥാനാർഥിയായി 2009ലും, 2014ൽ AAP പാനലിൽ നിന്നും അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്രസർക്കാരിന്റെ ഏവിയേഷൻ പദ്ധതിയായ 'ഉഡാൻ' എന്ന സ്കീമിന്റെ മുഖ്യ ഉപദേഷ്ടാവുമാണ് അദ്ദേഹം.

വ്യോമയാന മേഖലയിൽ നിന്നും പിന്മാറാൻ ഡെക്കാൻ തയ്യാറായിരുന്നില്ല. 2017ൽ അഹമ്മദാബാദ് കേന്ദ്രീകരിച്ച് എയർ ഡെക്കാൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. ആ വർഷം അവസാനത്തോടെ പ്രാദേശിക സർവീസുകൾ ആരംഭിച്ച് ഡെക്കാൻ വീണ്ടും രംഗപ്രവേശം ചെയ്തു.ബീച്ച്ക്രാഫ്റ്റ് 1900D മോഡൽ ചെറുവിമാനങ്ങൾ ഉപയോഗിച്ച് ഗുജറാത്തിലെ നാല് നഗരങ്ങളിലേക്ക് ഇന്നും അവർ പറന്നുകൊണ്ടിരിക്കുന്നു

Copyright © Team Keesa. All Rights Reserved 2020
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.