ഇടുക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നാടാണ് .മലനിരകളും ഡാമുകളും കോടമഞ്ഞും പച്ചപുതച്ച് കിടക്കുന്ന കൃഷിയിടങ്ങളും..യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ഇടുക്കി എന്ന് കേരളത്തിലെ സഞ്ചാരികൾക്ക് മനസ്സിലേക്ക് തന്നെ വരുവാനുള്ള കാരണവും ഇതേ സൗന്ദര്യം തന്നെയാണ്.മൂന്നാറിൽ നിന്നും 13 കിലോമീറ്റർ ദൂരമാണ് മാട്ടുപ്പെട്ടിയിലേക്ക് ഉള്ളത്.തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഒരു ഗ്രാമം.മൂന്നാറിൽ നിന്നും വട്ടവടയ്ക്കുള്ള റൂട്ടിലാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്.മുകേഷ് നായകനായ മാട്ടുപ്പെട്ടി മച്ചാൻ സിനിമയിലൂടെ മലയാളികൾക്ക് മറക്കാനാവാത്ത പേരുകൂടെയാണ് മാട്ടുപ്പെട്ടി.
മാട്ടുപ്പെട്ടി ഡാം തന്നെയാണ് പ്രധാന ആകർഷണം.നിബിഢവനത്തോട് ചേർന്നുകിടക്കുന്ന ജല സമുച്ചയം,അതിൽ നിന്നും വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങൾ,അപൂർവയിനം ഓർക്കിഡുകൾ അടങ്ങിയ സസ്യജാലങ്ങൾ,ജലജീവികൾ,പക്ഷികൾ മാട്ടുപ്പെട്ടി വിസ്മയം ആണ്.വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്.
മാട്ടുപ്പെട്ടിയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഹൈവേയിൽ നിന്നും വലിയ ദൂരമില്ല എന്നത് തന്നെയാണ്.ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്താനാകുന്ന ഒരു ഇടത്താവളമാണ് മാട്ടുപ്പെട്ടി.കുണ്ടള ഡാം,ഇക്കോ പോയിന്റ്,യെല്ലപ്പെട്ടി,തേയിലത്തോട്ടങ്ങൾ,ടോപ് സ്റ്റേഷൻ ,പാമ്പാടുംചോല നാഷണൽ പാർക്ക്,കുറിഞ്ഞിമല അടക്കം ഒരു ദിനത്തേക്കുള്ളതെല്ലാം മാട്ടുപ്പെട്ടി എന്ന ഈ ഗ്രാമത്തിലുണ്ട്.കുറഞ്ഞ വിലയ്ക്ക് തേയില വാങ്ങാനും കഴിയും.
ആനപ്പുറത്തുള്ള യാത്ര ഒരു ആഗ്രഹമായി മനസ്സിൽ കിടപ്പുണ്ടെങ്കിൽ കർമ്മലഗിരി എലിഫന്റ് പാർക്ക് തൊട്ടടുത്ത തന്നെ ഉണ്ട്.കണ്ടാൽ തന്നെ ചെറുതായി ഭയം തോന്നുന്ന മാറ്റ് ആന സവാരി പാർക്കുകളിൽ ആനകളെക്കാൾ സ്നേഹവും സൗന്ദര്യവും ഉള്ളവയാണ് ഈ പാർക്കിലെ ആനകൾ.
ഇന്‍ഡോ-സ്വിസ് ലൈവ്‌സ്‌റ്റോക് mattupetty indo swiss projectപ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഫാമില്‍ കാണാം.ഇന്ത്യയെ പോലെ തന്നെ പാലുല്പാദനരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്.മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും വ്യാവസായിക വിപ്ലവത്തിലേക്ക് തിരിഞ്ഞപ്പോൾ സ്വിറ്റ്സർലൻഡ് കാർഷികതയിലേക്കാണ് തിരിഞ്ഞത്.
കഴിഞ്ഞ വർഷങ്ങളിൽ വേനൽക്കാലം കനത്തതോടെ മാട്ടുപ്പെട്ടി ഡാമിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിയിരുന്നു .കാലവര്‍ഷം ചതിച്ചതിനെ തുടര്‍ന്ന് വറ്റിവരണ്ട മാട്ടുപ്പട്ടി അണക്കെട്ടിനടിയിലെ പഴയകാല കെട്ടിടാവശിഷ്ടങ്ങള്‍ വിനോദ സഞ്ചാരികകളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായി മാട്ടുപ്പെട്ടിയെ മാറ്റുകയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ മൂന്നാറില്‍ തേയിലകൃഷിക്കായി എത്തിയ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മാട്ടുപ്പട്ടി മാരിയമ്മന്‍ക്ഷേത്രം, ബ്രിട്ടീഷുകാരുടെ ബംഗ്‌ളാവുകള്‍, തൊഴിലാളി ലയങ്ങള്‍, മാട്ടുപ്പട്ടി ചന്ത എന്നിവയുടെ കെട്ടിടാവശിഷ്ടങ്ങളാണ് വെള്ളം ഇല്ലാതായതോടെ തെളിഞ്ഞുവന്നത്.കൂടാതെ 1924-ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-കുണ്ടളവാലി മോണോറെയിലിന്റെ അവശിഷ്ടങ്ങളും അങ്ങനെ പുറത്തേക്ക് എത്തി.ചുണ്ണാമ്പിൽ പണികഴിപ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങൾ കാണാൻ സഞ്ചാരികൾ കൂട്ടമായി എത്തിച്ചേരുകയുണ്ടായി .
1953 ൽ ഡാമിന്റെ പണി പൂർത്തിയായതോടെയാണ് ഈ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് കമ്പനികളുടെ മാനേജർമാരും തൊഴിലാളികളും കുണ്ടള,കുട്ടിയാർ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചത്.
ബോട്ടിങ് സംവിധാനവും ഈ അണക്കെട്ടിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.ചോലവനങ്ങളുടെ ഭംഗിയും അവയിൽ നിന്നും കുട്ടികളടക്കമുള്ള കൂട്ടങ്ങളായി ഡാമിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടങ്ങളും കരയിലൂടെ തിമിർത്തു കളിച്ചു നടക്കുന്ന മാന്കൂട്ടങ്ങളും ഒറ്റതിരിഞ്ഞും കൂട്ടമായും കാണപ്പെടുന്ന കാട്ടുപോത്തുകളും വിവിധ നിറങ്ങളിലുള്ള മീനുകളും ഓക്ഷികളും ..ബോട്ട് യാത്ര പുതിയ ധാരാളം ഓർമകളിലേക്ക് മാട്ടുപ്പെട്ടിയിലൂടെ നമ്മെ നയിക്കും .രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് കിലോമീറ്ററുകളോളം നീളുന്ന ബോട്ട് സർവീസിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് .